
മുംബൈ: സ്മാർട്ട്ഫോൺ ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാൻ ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിയറ്റ്നാമിലെ ഉൽപാദനത്തിൻ്റെ ഒരുഭാഗം ഇന്ത്യയിലേക്ക് മാറ്റാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പിഎൽഐ സ്കീം) പദ്ധതിയിൽ ഒരു വർഷത്തെ ഇളവു ലഭിക്കുന്നതിനുള്ള സാധ്യതകൾതേടുകയാണ് കമ്പനി.
2021-22 സാമ്പത്തികവർഷമാണ് സാംസങ് മൊബൈൽഫോൺ ഉത്പാദനത്തിലുള്ള കേന്ദ്രത്തിന്റെ പിഎൽഐ സ്കീമിന്റെ ഭാഗമായത്. രണ്ടാംവർഷം ലക്ഷ്യംനേടാൻ കഴിയാതിരുന്നതിനാൽ കമ്പനിക്ക് സ്കീംപ്രകാരം ഇളവു ലഭിച്ചിരുന്നില്ല. നാലുവർഷംകൊണ്ട് ഏകദേശം 3,200 കോടിരൂപയുടെ ഇളവുകളാണ് കമ്പനിക്ക് ലഭിച്ചതെന്നാണ് കണക്ക്. കമ്പനിയുടെ പിഎൽഐ സ്കീമിന്റെ കാലാവധി 2025 മാർച്ചിൽ അവസാനിച്ചിരുന്നു.
അമേരിക്കയുടെ പകരച്ചുങ്കപ്രഖ്യാപനമാണ് വിയറ്റ്നാമിനു പുറമേ ഉത്പാദനം വിപുലപ്പെടുത്താൻ സാംസങ്ങിനെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയെ അപേക്ഷിച്ച് വിയറ്റ്നാമിന് കൂടിയ തീരുവയാണ് അമേരിക്ക പ്രഖ്യാപിച്ചത്. നിലവിൽ വിയറ്റ്നാമിൽനിന്നാണ് സാംസങ് അമേരിക്കയിലേക്കുള്ള ഫോണുകളിലധികവും ലഭ്യമാക്കുന്നത്. പുതിയ തീരുവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ഉയർത്താനാണ് ആലോചനകൾ.
നിലവിൽ സാംസങ് ഇന്ത്യയിൽ വർഷം 4.5 കോടി സ്മാർട്ട്‌ഫോണുകളാണ് ഉത്പാദിപ്പിക്കുന്നത്.