
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. ഇന്നു പുലർച്ചെ പെയ്ത അപ്രതീക്ഷിത മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതായാണ് റിപ്പോർട്ട്. ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ് നാല് പേർ മരിച്ചു. അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. കാറ്റും മഴയും ശക്തമായതിനെ തുടർന്ന് വിമാനങ്ങളും വഴിതിരിച്ചുവിട്ടു. നിലവിൽ വിമാനങ്ങൾ 46 മിനിറ്റ് വൈകി എത്തുകയും 54 മിനിറ്റ് വൈകി പുറപ്പെടുകയുമാണ് ചെയ്യുന്നത്. 100 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നുവെന്നാണ് റിപ്പോർട്ട്. 40 വിമാനങ്ങളാണു വഴിതിരിച്ചുവിട്ടത്.
അതത് എയർലൈനുമായി ബന്ധപ്പെട്ട ശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിലെത്തിയാൽ മതിയെന്ന് ഡൽഹി വിമാനത്താവളം അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശമിക്കുന്നതുവരെ ആളുകൾ വീടിനുള്ളിൽ തുടരാനും യാത്രകൾ ഒഴിവാക്കാനും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ വീണു നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.