
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടിസ്. ഇ.ഡി നൽകിയ കുറ്റപത്രത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് ഡൽഹി റൗസ് അവന്യു കോടതി ഇരുവർക്കും നോട്ടിസ് അയച്ചത്. മേയ് 8ന് കേസ് വീണ്ടും പരിഗണിക്കും. ഏപ്രിൽ 25നു കേസ് പരിഗണിച്ചപ്പോൾ ഉത്തരവ് നീട്ടിക്കൊണ്ടു പോകുന്നതിനു താൽപര്യമില്ലെന്നും നോട്ടിസ് പുറപ്പെടുവിക്കണം എന്നുമായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നോട്ടിസ് അയക്കാൻ കോടതി വിസമ്മതിക്കുകയും കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇ.ഡിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
ഇതേതുടർന്ന് ഇഡി ഇന്നലെ കോടതിയിൽ കൂടുതൽ തെളിവുകളും രേഖകളും ഹാജരാക്കിയതോടെയാണ് ഇരുവർക്കും നോട്ടിസ് അയച്ചത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കുറ്റാരോപിതരുടെ ഭാഗം കൂടി കേൾക്കേണ്ടതുണ്ടെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്‌നെ ചൂണ്ടിക്കാട്ടി. കേസിന്റെ ഏതു ഘട്ടത്തിലും കുറ്റാരോപിതരുടെ ഭാഗം കേൾക്കുന്നത് ന്യായമായ വിചാരണയ്ക്ക് അവസരമൊരുക്കുന്നുവെന്നും വിശാൽ ഗോഗ്‌നെ പറഞ്ഞു. സുതാര്യമായ വിചാരണയെ എതിർക്കുന്നില്ലെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അഡിഷനൽ സോളിറ്റർ ജനറൽ കോടതിയെ അറിയിച്ചു.