
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്തും. സിവിൽ ഡിഫൻസ് മോക് ഡ്രിൽ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുക. നാല് മണി മുതൽ 30 സെക്കൻഡ് അലേർട്ട് സൈറൺ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറൺ ശബ്ദം കേൾക്കുന്ന ഇടങ്ങളിലും കേൾക്കാത്ത ഇടങ്ങളിലും 4.02-നും 4.29-നുമിടയിലാണ് മോക്ക് ഡ്രിൽ നടത്തുക.

കേരളത്തിൽ സൈറൺ മുഴങ്ങുന്ന കേന്ദ്രങ്ങൾ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു
കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗൺസ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാം. 4.28 മുതൽ സുരക്ഷിതം എന്ന സൈറൺ 30 സെക്കൻഡ് മുഴങ്ങും.
സൈറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ടായിരിക്കും പ്രവർത്തിപ്പിക്കുക. മോക്ക് ഡ്രില്ലിൽ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശമുണ്ട്. സിവിൽ ഡിഫൻസ്, ആപ്ത മിത്ര എന്നിവരുടെ വിന്യാസം അഗ്നിരക്ഷാസേനയുമായി ആലോചിച്ച് നടപ്പാക്കാനും നിർദേശമുണ്ട്.