
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭവൽപൂരിൽ ഇന്നു രാവിലെ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും. സഹോദരി ഉൾപ്പെടെ കുടുംബത്തിലെ 10 പേരാണ് ഭവൽപൂരിലെ ഭീകര ക്യാംപിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അസ്ഹറിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി ഉറുദു റിപ്പോർട്ട് ചെയ്തു. അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഭീകരൻ മസൂദ് അസ്ഹറിനെ താമസിപ്പിച്ചിരിക്കുന്ന ലഹോറിൽ കനത്ത സുരക്ഷയാണ് പാക്ക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
അതിനിടെ ഇന്ത്യയുടേത് യുദ്ധ പ്രഖ്യാപനമാണെന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി ഒൻപത് ഭീകരപരിശീലന കേന്ദ്രങ്ങളായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം തകർത്തത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മാത്രം ജയ്ഷെയുടെയും ലഷ്കറിന്റെയും നാലു ഭീകര ക്യാംപുകളും തകർക്കപ്പെട്ടിട്ടുണ്ട്.
പാക്ക് അധിനിവേശ ജമ്മു കശ്മീരിലെ അഞ്ച് ക്യാംപുകളും നശിപ്പിച്ചതായി ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയല്ല, മറിച്ച് ഭീകര ക്യാംപുകൾക്കു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.