ഓപ്പറേഷൻ സങ്കൽപ്; ഛത്തീസ്ഗഡിൽ 22 മാവോവാദികളെ വധിച്ച് സുരക്ഷാസേന

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിസെ ബിജാപുർ ജില്ലയിൽ സിആർപിഎഫിന് പുറമെ ഛത്തീസ്ഗഡ് പോലീസിലെ ഡിസ്ട്രിക് റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്‌സ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ സംഘങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷൻ സങ്കൽപ് എന്ന സൈനിക നടപടിയിലാണ് മാവോവാദികളെ വധിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാവോവാദി വിരുദ്ധ വേട്ടയാണ് ഛത്തീസ്ഗഡിൽ നടന്നത്. അടുത്തിടെ തെലങ്കാന അതിർത്തിയിലെ കരെഗുട്ട വനത്തിൽ മാവോവാദികൾക്കെതിരെ നീക്കം നടത്തിയിരുന്നു.

ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ( പിഎൽജിഎ)യുടെ ദണ്ഡകാരണ്യ സോണൽ കമ്മിറ്റി, തെലങ്കാന സ്‌റ്റേറ്റ് കമ്മിറ്റി, ബറ്റാലിയൻ 1 തുടങ്ങിയവയുടെ അംഗങ്ങൾ പങ്കെടുക്കുന്നുവെന്ന വിവരമാണ് സംയുക്ത സേനയ്ക്ക് ലഭിച്ചത്.

ഏപ്രിൽ 21-നാണ് ഓപ്പറേഷൻ സങ്കൽപ് എന്നപേരിൽ മാവോവാദി വേട്ട ആരംഭിച്ചത്. ഓപ്പറേഷൻ തുടങ്ങി ഇതുവരെ ആകെ വധിച്ച മാവോവാദികളുടെ എണ്ണം 26 ആയി. ഏപ്രിൽ 24-ന് ഇതേ മേഖലയിൽ നിന്നു തന്നെ മൂന്ന് മാവോവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. മെയ് അഞ്ചിന് ഒരു വനിതാ മാവോവാദിയെയും വധിച്ചിരുന്നു.

ഇന്നലത്തെ ആക്രമണത്തിൽ ഏറെനാൾ നോട്ടപ്പുള്ളികളായിരുന്ന മുതിർന്ന മാവോവാദികളിൽ ചിലർ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയേറ്റ് പരിക്കേറ്റവരെ കൂട്ടാളികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. മാവോവാദികളുടെ ഒളിസ്ഥലങ്ങൾ, ബങ്കറുകൾ എന്നിവ തകർത്തതായും വൻ ആയുധശേഖരം പിടിച്ചെടുത്തതായും അധികൃതർ പറഞ്ഞു.

ഏറ്റുമുട്ടലിനിടെ മാവോവാദികൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. മാവോവാദികളെ തുടച്ചുനീക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. 2025-ൽ മാത്രം ഇതുവരെ 168 മാവോവാദികളാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിൽ 151 പേരും ബിജാപുർ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിലാണ്. മാവോവാദികളുടെ ശക്തികേന്ദ്രമായി കണക്കാക്കുന്ന പ്രദേശമാണിത്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *