
ഇസ്‌ലാമാബാദ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട പാക്കിസ്ഥാൻ, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായം തേടുന്നതായി റിപ്പോർട്ട്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ട്രംപ് ഇടപെടണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇസ്‌ലാമാബാദിലെ യുഎസ് എംബസിയിൽ യുഎസ് സ്വാതന്ത്ര്യത്തിന്റെ 249ാം വാർഷികാഘോഷ പരിപാടിയിലാണ് പ്രശ്നപരിഹാരത്തിന് യുഎസിന്റെ ഇടപെടൽ ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്.
‘‘പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കുന്ന രേഖകൾ ഇന്ത്യ ലോകത്തിനു മുന്നിൽ കാണിക്കണം. വെടിനിർത്തലിന് ട്രംപ് വഹിച്ച പങ്കിന് നന്ദിയുണ്ട്. സമാധാനത്തിന്റെയും ബിസിനസ് കരാറുകളുടെയും മനുഷ്യനാണ് താനെന്ന് സംശയമേന്യ തെളിയിച്ചയാളാണ് ട്രംപ്. അദ്ദേഹം ഏറ്റുമുട്ടലുകൾക്കും യുദ്ധത്തിനും ശീതയുദ്ധത്തിനുമെല്ലാം എതിരാണ്.’’–ഷഹബാസ് ഷെരീഫ് പറഞ്ഞു.
നേരത്തെ, പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും വെടിനിർത്തലിന്റെ ക്രെഡിറ്റ് ട്രംപിന് നൽകിയിരുന്നു, ‘‘ഇന്ത്യ–പാക്ക് വെടിനിർത്തലിന് മധ്യസ്ഥ വഹിച്ചത് താനാണെന്ന് 10 സ്ഥലത്തെങ്കിലും ട്രംപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതിനുള്ള അംഗീകാരം അർഹിക്കുന്നു. കാരണം അദ്ദേഹത്തിന്റെ ശ്രമങ്ങൾ വെടിനിർത്തൽ നടപ്പാക്കാൻ സഹായിച്ചിട്ടുണ്ട്. വെടിനിർത്തൽ നിലനിർത്താൻ പാക്കിസ്ഥാനെ സഹായിക്കാൻ യുഎസിനാകുമെങ്കിൽ, ഇന്ത്യയുമായി ഫലപ്രദമായ ചർച്ച സംഘടിപ്പിക്കാനും യുഎസ് സഹായിക്കുമെന്ന് ന്യായമായും കരുതാം’’–ബിലാവൽ ഭൂട്ടോ പറഞ്ഞു.