
ബെംഗളൂരു : ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ ഭിക്കാറാം(32) എന്നയാളെ കർണാടകയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസമായി കർണാടക ഹാവേരിയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാളെന്നാണ് പൊലീസ് അറിയിച്ചു. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കെട്ടിട നിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഭിക്കാറാം. പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത കാണുന്നതിനിടെയാണ് ഭിക്കാറാം മുംബൈ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കർണാടക പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്‌യുടെ ആരാധകനാണ് താനെന്ന് ചോദ്യംചെയ്യലിനിടെ ഇയാൾ അവകാശപ്പെട്ടതായും പൊലീസ് പറഞ്ഞു.
‘‘ഇതു ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് സ്വന്തം ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ – എന്നായിരുന്നു ഭീഷണി സന്ദേശം.