
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് വിധി പറയുക. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.
എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിൻറെ കുടുംബവും എതിർത്തു. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.
അതേസമയം, പിപി ദിവ്യയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഐഎം. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത് നടപടി തീരുമാനിക്കുകയായിരുന്നു.
ദിവ്യയെ പാർട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സമ്മേളന കാലയളവിൽ സിപിഐഎമ്മിൽ ഇത്തരം അസാധാരണ നടപടി അപൂർവമാണ്.
കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര യോഗത്തിലാണ് പി പി ദിവ്യക്കെതിരെ സിപിഐഎം കണ്ണൂർ സെക്രട്ടേറിയേറ്റ് നടപടി സ്വീകരിച്ചത്. പാർട്ടി അച്ചടക്ക നടപടിയെ പി പി ദിവ്യ അനുകൂലികൾ എതിർത്തു. ദിവ്യയെ കൂടി കേട്ടതിന് ശേഷം മാത്രം നടപടി മതിയെന്നായിരുന്നു അവരുടെ ആവശ്യം. ഈ ഘട്ടത്തിൽ ദിവ്യയെ അനുകൂലിച്ചത് മൂന്നോ നാലോ അംഗങ്ങൾ മാത്രമായിരുന്നു. ബാക്കിയെല്ലാവരും നടപടിയെ പിന്തുണച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനാണ് പാർട്ടി സെക്രട്ടേറിയേറ്റിന്‌റെ തീരുമാനം. സംസ്ഥാന കമ്മിറ്റിയും നടപടിയെ അനുകൂലിച്ചു. നടപടി നടപ്പിലാക്കുന്നതോടെ പി പി ദിവ്യ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെടുകയും പാർട്ടി അംഗം മാത്രമായി തുടരുകയും ചെയ്യും.