
ജറുസലം: ഗാസയിൽ ഇസ്രയേൽ സൈന്യം തുടരുന്ന വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലും ഇന്നലെ 118 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേൽ നിയോഗിച്ച കരാറുകാർ നടത്തുന്ന ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവയ്പിലാണു 45 പേർ കൊല്ലപ്പെട്ടത്. മുവാസിയിലെ താൽക്കാലിക കൂടാരങ്ങൾക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ 15 പേരും ഗാസ സിറ്റിയിലെ അഭയകേന്ദ്രമായ സ്കൂളിലെ ബോംബാക്രമണത്തിൽ 17 പേരും കൊല്ലപ്പെട്ടു. 581 പേർക്കു പരുക്കേറ്റു. ഗാസയിൽ പട്ടിണിയെ വംശഹത്യയ്ക്കുള്ള ആയുധമാക്കുകയാണ് ഇസ്രയേൽ എന്ന് യുകെ ആസ്ഥാനമായ ആംനെസ്റ്റി ഇന്റർനാഷനൽ ആരോപിച്ചു.
യുഎസ് മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ, അവശേഷിക്കുന്ന ബന്ദികളെ കൈമാറുന്നതോടെ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുമെന്ന ഉറപ്പു വേണമെന്ന് ഹമാസ് പറഞ്ഞു. ഇത് ഇസ്രയേൽ അംഗീകരിക്കുമോയെന്നു വ്യക്തമല്ല. യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാവില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്. തിങ്കളാഴ്ച യുഎസിലെത്തുന്ന നെതന്യാഹു വൈറ്റ് ഹൗസിൽ ട്രംപുമായി ചർച്ച നടത്തും.