
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ ഇതുവരെ 63 മരണവും 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ജാഗ്രത നിർദേശങ്ങൾ ജനങ്ങൾക് നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
മാണ്ഡി, ഷിംല എന്നിവിടങ്ങളിലാണ് മഴക്കെടുതി വലിയ രീതിയിൽ ബാധിച്ചത്. മാണ്ഡിയിൽ 40 ലധികം പേരെ കാണാതായിട്ടുണ്ട്. ആഹാരം, വൈദ്യുതി, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പലയിടത്തും താറുമാറായി. ദുരന്തബാധിതർക്കായി ക്യാമ്പുകൾ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഷിംലയിൽ ജനജീവിതം ദുരിതപൂർണമാണ്. സ്കൂളുകളിൽ വെള്ളം കയറിയതോടെ വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലായി.
സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ 37 മരണവും ഗതാഗതക്കുരുക്കിൽപ്പെട്ട് 26 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 250 റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 500-ലധികം വൈദ്യുത ലൈനുകൾ പ്രവർത്തനരഹിതമാണ്. 700-ലധികം കുടിവെള്ള വിതരണ ലൈനുകളും തകരാറിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ഡി.സി. റാണ പറഞ്ഞു.
ദുരന്ത ബാധിത മേഖലകളിലെ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ജില്ലാ ഭരണകൂടം, പോലീസ്, ഹോം ഗാർഡ്സ്, എസ്ഡിആർഎഫ്, എൻഡിആർഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സേനകൾ എന്നിവയുടെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിർദ്ദേശം കണക്കിലെടുത്ത് അധികൃതർ ജാഗ്രത പാലിക്കുകയും സാഹചര്യം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.