
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരവീര്യം കൂട്ടാൻ ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥി ഷമീഭാ പാട്ടീൽ.ജൽഗാവിലെ റേവർ മണ്ഡലത്തിൽ നിന്നുമാണ് ഷമീഭാ പാട്ടീൽ നിയമസഭയിലേക്ക് മത്സരിക്കുന്നത്. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി(വി.ബി.എ.)യാണ് 38-കാരിയായ ഷമീഭാ പാട്ടീലിനെ മത്സരിപ്പിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യറൗണ്ട് പൂർത്തിയാക്കിയതായി അവർ പറഞ്ഞു. ഭൂഗർഭജലനിരപ്പ് കുറയുന്നതും വാഴ, സോയാബീൻ, പരുത്തിക്കൃഷി എന്നിവയെ ആശ്രയിക്കുന്ന കർഷകരെ ജലപ്രതിസന്ധി ബാധിക്കുന്ന കാര്യവുമാണ് അവർ പ്രധാന പ്രചാരണവിഷയമാക്കുന്നത്.
ബി.ആർ. അംബേദ്കറുടെ ആദർശങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് ലോക്സംഘർഷ് മോർച്ച, സർവസേവാ സംഘം തുടങ്ങിയ വിവിധ സംഘടനകൾക്ക് നേതൃത്വം നൽകുന്ന അവർ മറാഠി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ വിസിറ്റിങ് ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഗവേഷണം നടത്തിവരുന്നു.
വാഴത്തോട്ടത്തിലെ അസംഘടിത തൊഴിലാളികൾക്കായി ഒരു യൂണിയൻ രൂപവത്കരിക്കാനും അവർക്കായി ഒരു കോർപ്പറേഷൻ സ്ഥാപിക്കാനും താത്പര്യമുണ്ടെന്നും ഷമീഭ പറയുന്നു. റേവറിൽ സിറ്റിങ് എം.എൽ.എ. ശിരീഷ് ചൗധരിയുടെ മകൻ ധനഞ്ജയനെയാണ് കോൺഗ്രസ് ഇത്തവണ സ്ഥാനാർഥിയാക്കിയിട്ടുള്ളത്. 2014-ൽ ഇവിടെ വിജയിച്ച ഹരിഭാവു ജവാലെയുടെ മകൻ അമോൽ ജവാലെയാണ് ബി.ജെ.പി.യുടെ സ്ഥാനാർഥി.