
ദില്ലി: അലിഗഡ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 7 അംഗ ബെഞ്ചിൻറേതാണ് ഉത്തരവ്. ബെഞ്ചിലെ നാല് അംഗങ്ങൾ പിന്തുണച്ച ഭൂരിപക്ഷ വിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതി. അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി നിലവിൽ തുടരുമെന്നും വിധിയിൽ വ്യക്തമാക്കി.
1981-ലാണ് കേന്ദ്ര സർക്കാർ അലിഗഡ് സർവകലാശാലക്ക് ന്യൂനപക്ഷ പദവി നൽകിയത്. 2006ൽ അലഹബാദ് ഹൈക്കോടതി പദവി റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹർജികൾ 2019ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ ബെഞ്ചിന് വിട്ടു. കേന്ദ്ര നിയമ നിർമ്മാണത്തിലൂടെ സ്ഥാപിതമായതിനാൽ ന്യൂനപക്ഷ സ്ഥാപനമല്ല എന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ വാദം.