
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബ്രഹ്മപുരം അഴിമതി കേസിൽ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി.
കോൺഗ്രസ് നേതാവും മുൻ വൈദ്യുതി മന്ത്രി സി വി പത്മരാജൻ ഉൾപ്പെടെയുള്ള 14 പ്രതികൾ നൽകിയ വിടുതൽ ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്. ഇതുസംബന്ധിച്ച് പ്രതികൾക്ക് കോടതി നോട്ടീസ് നൽകി. ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതിയെന്നാണ് കേസ്.
മുൻ വൈദ്യുതി മന്ത്രി സി വി പത്മരാജന് പുറമേ കെഎസ്ഇബി മുൻ ചെയർമാൻമാരായ ആർ നാരായണൻ, വൈ ആർ മൂർത്തി, കെഎസ്ഇബി മെമ്പർ (അക്കൗണ്ട്സ്) ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ സി ജെ ബർട്രോം നെറ്റോ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യയിലെ ഏജന്റ് മുംബൈ സ്വദേശി ദേബാശിഷ് മജുംദാർ, മുൻ ചീഫ് എൻജിനിയർ ചന്ദ്രശേഖരൻ, കെഎസ്ഇബി മെമ്പർ (സിവിൽ)മാരായ എസ് ജനാർദനൻ പിള്ള, എൻ കെ പരമേശ്വരൻനായർ, കെഎസ്ഇബി മുൻ സെക്രട്ടറി ജി കൃഷ്ണകുമാർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.