
ന്യൂഡൽഹി: കനത്ത പുകമഞ്ഞിൽ മൂടി രാജ്യ തലസ്ഥാനം. ഇതോടെ ഡൽഹിയിലെ വായുനിലവാരം അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഡൽഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാവിലെ ഏഴ് മണി മുതൽ ആറ് വിമാനങ്ങൾ ജയ്പുരിലേക്കും ഒന്ന് ലഖ്നൗവിലേക്കും ഉൾപ്പെടെ 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. രാവിലെ 8.30-ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൂരക്കാഴ്ചയും മോശമായതോടെയാണ് തീരുമാനം. വായു നിലവാരം മോശമായതിനെ തുടർന്ന് ബുധനാഴ്ച രാവിലെ 5.30-ഓടെ തന്നെ കനത്ത മഞ്ഞ് രൂപപ്പെട്ടു തുടങ്ങിയിരുന്നു. മൂടൽ മഞ്ഞ് മൂന്നു ദിവസത്തേക്കെങ്കിലും തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
അതേസമയം ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിലാണ്. വായു നിലവാര സൂചിക പലപ്പോഴും 400 കടന്നതോടെ അതിഗുരുതര വിഭാഗത്തിലാണ് ഡൽഹിയിപ്പോൾ. ഡൽഹിയിൽ കഴിഞ്ഞ രണ്ടാഴ്ചയോളം വായു നിലവാര സൂചിക ‘വളരെ മോശം’ നിലയിലായിരുന്നു.
ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തെ തുടർന്ന് കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങി. മേഖലയിൽ നിലവിൽ കാഴ്ചാപരിധി 50 മീറ്റർ മാത്രമാണ്. ദില്ലിയിൽ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡിഗ്രിവരെ താഴ്ന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും കാഴ്ചാപരിധി ചുരുങ്ങിയിട്ടുണ്ട്. ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 എന്ന വളരെ മോശം അവസ്ഥയിലാണ്.
മലിനീകരണം നിയന്ത്രിക്കാൻ ആന്റി സ്‌മോഗ് ഗണ്ണുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. മലിനീകരണത്തോത് കൂടിയാൽ സ്കൂളുകൾ അടക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മലിനീകരണത്തോത് ഉയരുന്നത് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെയും വഴിയോര കച്ചവടക്കാരെയുമാണ്. യമുന നദിയിലും വിഷപ്പത തുടരുന്ന സാഹചര്യമാണ്.