
കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും. ഇതിനായി കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘം പത്തനംതിട്ടയിലേക്ക് യാത്ര തിരിച്ചു. കണ്ണൂർ ടൗൺ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ. സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുക. ഇത് രണ്ടാം തവണയാണ് കുംടുംബത്തിന്റെ മൊഴിയെടുക്കുന്നത്.
നവീൻ ബാബു ആത്മഹത്യ ചെയ്തതിന്റെ അടുത്ത ദിവസം അന്വേഷണസംഘം പത്തനംതിട്ടയിൽ എത്തിയിരുന്നു. കുടുംബം വലിയ മനോവിഷമത്തിലായിരുന്നത് കാരണം വിശദമായി മൊഴിയെടുക്കാൻ പോലീസിന് സാധിച്ചില്ല. നവീൻ ബാബുവിന്റെ മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞതോടെ കുടുംബത്തിന് പറയാനുള്ള കൂടുതൽ കാര്യങ്ങൾ രേഖപ്പെടുത്താൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായുള്ള കണ്ണൂർ കളക്ടർ അരുൺ കെ. വിജയന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും അതിന് തെളിവായി ചില കാര്യങ്ങൾ പറയാനുണ്ടെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ തുടക്കത്തിലൊരിടത്തും പറയാത്ത കാര്യങ്ങൾ കേസിന്റെ നിർണായക ഘട്ടത്തിൽ വന്നെന്നാണ് കുടുംബം പറയുന്നത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കുടുംബത്തിന്റെ മൊഴിയെടുക്കാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരനും അഭിഭാഷകനുമായ കെ. പ്രവീൺ ബാബു, സുഹൃത്തുകൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.