

സിയോൾ: ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തര കൊറിയ. വ്യാഴാഴ്ച പുലർച്ചെ മിസൈൽ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു.
‘പുലർച്ചെ 7.10ഓടെ പ്യോങ്യാങ് മേഖലയിൽ നിന്നും ബാലിസ്റ്റിക് മിസൈൽ കിഴക്കൻ കടലിൽ പതിച്ചതായി സൈന്യം കണ്ടെത്തിയിട്ടുണ്ട്’, സിയോൾ ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പറഞ്ഞു. സീ ഓഫ് ജപ്പാൻ എന്നാണ് കിഴക്കൻ കടൽ അറിയപ്പെടുന്നത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് പതിച്ചതെന്നും അധികൃതർ പറയുന്നു. ഡിസംബറിലാണ് ഉത്തരകൊറിയ ഇതിന് മുമ്പ് മിസൈൽ പരീക്ഷണം നടത്തിയത്.
നേരത്തെ യുഎസ് തിരഞ്ഞെടുപ്പിന് മുമ്പായി ബാലിസ്റ്റിക് പരീക്ഷണം നടത്തിയേക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. ഏഴാമത് ആണവ പരീക്ഷണം നടത്താനും ഉത്തര കൊറിയ തീരുമാനിച്ചതായി പ്രതിരോധ വിഭാഗം വ്യക്തമാക്കിയിരുന്നു. 2017ലാണ് ഉത്തര കൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്. നേരത്തെ റഷ്യയിലേക്ക് ഉത്തരകൊറിയ നിരവധി സൈനികരെ അയച്ചിരുന്നു.
യുക്രൈന് പിന്തുണയറിയിക്കാനാണ് ഉത്തരകൊറിയൻ സൈനികർ റഷ്യയുടെ പട്ടാള വേഷത്തിലെത്തുന്നതെന്ന വാദം നേരത്തെ അമേരിക്ക ഉന്നയിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള മിസൈൽ പരീക്ഷണം.
അതേസമയം മിസൈൽ വിക്ഷേപത്തെ യുഎസ് അപലപിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ചാണ് വിക്ഷേപമെന്ന് വിശേഷിപ്പിച്ച യുഎസ്, പ്രദേശത്ത് അനാവശ്യ പിരിമുറുക്കങ്ങൾക്ക് ഉത്തരകൊറിയ വഴിവെച്ചെന്നും ചൂണ്ടിക്കാട്ടി.