

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബഡ്ഗാമിൽ അതിഥിത്തൊഴിലാളികൾക്കു നേരെ ഭീകരവാദികൾ വെടിയുതിർത്തു. രണ്ട് പേർക്ക് പരിക്കേറ്റു. സോഫിയാൻ (25), ഉസ്മാൻ മാലിക് (20) എന്നിവർക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്. ഇവരെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണ്.
ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളുമുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട തൊഴിലാളികളിൽ ബിഹാർ സ്വദേശികളായിരുന്നു.