
ന്യൂഡൽഹി: വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. അമ്മ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയും സാക്ഷിയായി. കേരളത്തിൽനിന്നുള്ള ഏക വനിതാ ലോക്സഭാംഗമാണ് പ്രിയങ്ക.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉൾപ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേർന്ന കോൺഗ്രസ് പാർലമെന്ററി യോഗത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. നവംബർ 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും.