
ഇസ്ലാമാബാദ്: പാകിസ്താൻ പൗരന്മാർക്ക് യു.എ.ഇ.യിലേക്ക് വരുന്നതിനുള്ള വിസ നടപടികൾ കർശനമാക്കി യു.എ.ഇ. അതാത് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിസ അനുവദിക്കുകയുള്ളൂ എന്ന് യു.എ.ഇ. പാകിസ്താൻ അധികൃതരെ അറിയിച്ചു. പാകിസ്താൻ ഓവർസീസ് എംപ്ലോയ്‌മെന്റ് പ്രൊമോട്ടേഴ്സ് അസ്സോസിയേഷൻ വൈസ് ചെയർമാൻ അദ്നാൻ പരാചയെ ഉദ്ധരിച്ച് ‘ദ ട്രിബ്യൂൺ’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
യു.എ.ഇ.യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പരാച പറഞ്ഞു. പാക് പൗരന്മാർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. സൗഹൃദരാജ്യമെന്ന നിലയിൽ അവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്.
സൗദി അറേബ്യ കഴിഞ്ഞാൽ വിദേശത്ത് നിന്ന് പാകിസ്താനിലേക്ക് ഏറ്റവുമധികം പണമയക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. തൊഴിൽ വിസ സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കാൻ നയതന്ത്രതലത്തിൽ ശ്രമങ്ങൾ ആരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് പൗരന്മാരിൽ പലരും യു.എ.ഇ.യിൽ പ്രവേശിച്ചതിന് പിന്നാലെ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നതാണ് തലവേദനയായിരിക്കുന്നത്. കൂടാതെ, ഇവർ നിയവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. പാകിസ്താനിലെ 24 നഗരങ്ങളിൽ നിന്നുള്ളവർക്ക് നേരത്തെ യു.എ.ഇ.യിലേക്കുള്ള സന്ദർശനവിസ ലഭിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഇപ്പോൾ അത് 30 നഗരങ്ങളായി വർധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ, ജോലി തൊഴിൽ വിസ ലഭിക്കുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ പാക് പൗരന്മാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതിനാൽ, കഴിഞ്ഞ വർഷത്തിൽ മാത്രം ഒരുലക്ഷത്തിലധികം വ്യക്തികൾക്ക് തൊഴിൽ നേടാനായില്ലെന്നും ട്രിബ്യൂൺ റിപ്പോർട്ടിൽ പറയുന്നു.