
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിർമ്മാതാവായ സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ ഒരു അതിജീവിത നൽകിയ ഹർജിയും സുപ്രീം കോടതി ഒപ്പം പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ കുറ്റകൃത്യം സംബന്ധിച്ച വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നാണ് എസ്ഐടിക്ക് ഹൈക്കോടതി നൽകിയ നിർദ്ദേശം. കുറ്റകൃത്യം സംബന്ധിച്ച വിവരം ഹേമ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാമെന്ന ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സജിമോൻ പാറയിലിന്റെ ഹർജിയിലെ പ്രധാന വാദം. ഹൈക്കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്ന സജിമോൻ പാറയിലിന്റെ വാദം തെറ്റാണെന്ന് സർക്കാർ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇരകൾക്ക് വേണ്ടി ക്രിമിനൽ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. കമ്മിറ്റിയുടെ നിയമനം സംബന്ധിച്ച വ്യവസ്ഥകളേക്കാൾ പ്രധാനമാണ് കമ്മിറ്റിക്ക് മുന്നിൽ ലഭിച്ച മൊഴി. ഗുരുതര കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രഥമദൃഷ്ട്യാ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴികളുണ്ട്. നീതി നടപ്പാക്കുന്നതിനായാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെന്നുമാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.
നിയമ നടപടികളെ വഴിതിരിച്ചുവിടാനാണ് സജിമോൻ പാറയിലിന്റെ ശ്രമമെന്നാണ് സംസ്ഥാന വനിതാ കമ്മിഷൻ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നത്. ഈ ശ്രമത്തിന്റെ ഭാഗമായാണ് സജിമോൻ പാറയിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇതിനകം കേസെടുത്തിട്ടുണ്ട്. അതിനാൽ ഹർജിക്കാരന്റെ ആവശ്യം കാലഹരണപ്പെട്ടു. സജിമോൻ പാറയിലിന്റെ കൈകൾ ശുദ്ധമല്ലെന്നും. ഹർജിയിലെ ആവശ്യം നിയമപരമായി നിലനിൽക്കുന്നതല്ല. അന്വേഷണത്തെ അട്ടിമറിക്കാനാണ് സജിമോൻ പാറയിലിന്റെ ശ്രമമെന്നുമാണ് സംസ്ഥാന വനിതാ കമ്മിഷന്റെ വാദം.