
ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കോടതി ഉത്തരവ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദേശം നൽകി.
ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ.
കൊടകര കള്ളപ്പണക്കേസിൽ പ്രധാന ആരോപണം നേരിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ്. പോലീസ് നടത്തിയ അന്വേഷണത്തിൽ സുരേന്ദ്രനെ പ്രതിചേർക്കാതെ മൊഴിയെടുക്കുക മാത്രമായിരുന്നു ചെയ്തത്.
പണം കൊണ്ടുവന്ന ധർമരാജനുമായി സുരേന്ദ്രന് ബന്ധമുണ്ടായിരുന്നുവെന്ന് തിരൂർ സതീഷ് മൊഴി നൽകിയിരുന്നു. തന്നിൽ നിന്നും മതിയായ മൊഴിയെടുക്കലുകൾ അന്വേഷണസംഘം നടത്തിയിട്ടില്ല എന്ന് തിരൂർ സതീഷ് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ വെളിപ്പെടുത്തലുകൾ വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് ഉണ്ടായിരുന്നതെന്ന് തിരൂർ സതീഷ് ആരോപിച്ചിരുന്നു.
സത്യമായിട്ടുള്ള കാര്യങ്ങൾ മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നും മൊഴി രേഖപ്പെടുത്താൻ ഇനി പോലീസ് വന്നാലും തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോടുപറയുമെന്നും ആശങ്കളും പേടികളും ഉണ്ടെങ്കിലും പറഞ്ഞ സത്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും തിരൂർ സതീഷ് പറഞ്ഞു.