
കായംകുളം: ആലപ്പുഴയിൽ സിപിഎം നേതാവ് ബി.ജെ.പിയിൽ ചേർന്നു. സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി ബാബു ആണ് ബി.ജെ.പിയിൽ ചേർന്നത്. ആലപ്പുഴയിലെ സിപിഎം വിഭാഗീയതയ്ക്കിടെയാണ് പാർട്ടി വിടുന്നത്. 2021-23 കാലയളവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ബിപിൻ. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
നേരത്തേ കരീലക്കുളങ്ങരയിൽ സത്യൻ എന്ന ഓട്ടോറിക്ഷക്കാരനെ 2001-ൽ സി.പി.എം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് ബിപിൻ സി. ബാബു ആരോപണമുന്നയിച്ചിരുന്നു. കേസിൽ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നും ബിപിൻ പറഞ്ഞിരുന്നു. അതിനിടെ പാർട്ടി അംഗം കൂടിയായ ഭാര്യയുടെ ഗാർഹികപീഡന പരാതിയിൽ ബിപിൻ സി. ബാബുവിനെ ആറുമാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഒക്ടോബറിൽ നടപടിയുടെ കാലാവധി അവസാനിച്ചെങ്കിലും ഇദ്ദേഹത്തെ തിരിച്ചെടുത്തില്ല. പിന്നീട് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാർട്ടിയിൽ തിരിച്ചെടുത്തെങ്കിലും നേരത്തെ കായംകുളം ഏരിയ സെന്ററിൽ പ്രവർത്തിച്ചിരുന്ന ബിപിൻ ബാബുവിനോട് ബ്രാഞ്ചിൽ പ്രവർത്തിക്കാനായിരുന്നു നിർദേശിച്ചത്. ഇതിന് പിന്നാലെ മാർച്ച് 26-ന് സിപിഎം സംസ്ഥാനസെക്രട്ടറിഎം.വി. ഗോവിന്ദന് കത്തുമെഴുതി.
തനിക്കെതിരായ ആരോപണങ്ങൾക്കും നടപടികൾക്കും പിന്നിൽ പാർട്ടി സെക്രട്ടറിയറ്റ് അംഗമായ കെ.എച്ച്. ബാബുജാനാണെന്ന് ബിപിൻ ബാബു ആരോപിച്ചിരുന്നു. എം.എസ്.എം. കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണം നേരിട്ടയാളാണ് കെ.എച്ച്. ബാബുജാൻ. പിന്നാലെ പാർട്ടി ഏരിയ കമ്മിറ്റിയംഗമായ ബിപിന്റെ അമ്മ കെ.എൽ. പ്രസന്നകുമാരി പാർട്ടി വിട്ടിരുന്നു. ബിപിനെ ബ്രാഞ്ചിലേക്കു മാത്രം തിരിച്ചെടുത്തത് ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഇടപെടൽ മൂലമാണെന്നാണ് അവർ ആരോപിച്ചത്.