
ബെംഗളൂരു: കന്നഡ സിനിമ-സീരിയൽ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
സംഭവത്തിൽ ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ ശേഷമായിരുന്നു ശോഭിത തെലുങ്ക് സിനിമയിൽ കൂടുതൽ സജീവമായത്.
നിലവിൽ ശോഭിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെലിവിഷനിലൂടെയാണ് ശോഭിത തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിനിയാണ് ശോഭിത. രണ്ട് വർഷം മുമ്പ് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ശോഭിത ഹൈദരാബാദിലേക്ക് താമസം മാറുകയും ചെയ്തു.
കന്നഡയിലെ ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു തുടങ്ങി 12ലധികം ജനപ്രിയ സീരിയലുകളിൽ ശോഭിത അഭിനയിച്ചു. എറഡോണ്ട്ല മൂർ, എടിഎം, ഒന്നു കാതേ ഹെൽവ, ജാക്ക്പോട്ട് തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.