
ദില്ലി: അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിനുനേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് രണ്ടു തവണയാണ് സുഖ്ബീർ സിങ് ബാദലിനുനേരെ വെടിവയ്പ്പുണ്ടായത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സുഖ്ബീറിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അക്രമിയെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. നാരണയൺ സിങ് എന്നായാളാണ് വെടിയുതിർത്തത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതീവ സുരക്ഷ മേഖലയാണ് സുവർണ ക്ഷേത്രം. സംഭവത്തിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെ സുവർണ ക്ഷേത്രത്തിൽ മതപരമായ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സംഭവം. സുഖ്ബീർ സിങിൻറെ സമീപത്ത് നിന്നാണ് വെടിവെയ്പ്പുണ്ടായത്. സുവർണ ക്ഷേത്രത്തിൻറെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീർ സിങിനുനേരെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. പ്രവേശന കവാടത്തിൻറെ ചുവരിലാണ് വെടിയുണ്ടകൾ ചെന്നു പതിച്ചതെന്നും ആർക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായെങ്കിലും സുഖ്ബീർ സിങ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു.
സുഖ്ബീർ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. സുവർണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവൽ നിൽക്കണം, കഴുത്തിൽ പ്ലക്കാർഡ് ധരിക്കണം, കൈയിൽ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ. ബാദലിന്റെ അകാലിദൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർക്കും അകാൽ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിരുന്നു.
2007- 2017 കാലത്തെ അകാലിദൾ സർക്കാറിന്റെയും പാർട്ടിയുടെയും മതപരമായ തെറ്റുകളെ മുൻനിർത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. ശിക്ഷാ വിധികൾ ഉണ്ടാതിനു പിന്നാലേ സുഖ്ബീർ സിങ് ബാദൽ ശിരോമണി അകാലിദൾ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.