
ലണ്ടൻ: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഈ വംശഹത്യയിൽ യു.എസ്. ഉൾപ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും പങ്കാളികളാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
മാരക ആക്രമണങ്ങൾ നടത്തിയും അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ളവയുടെ വിതരണം തടസ്സപ്പെടുത്തിയും പലസ്തീനികളെ കരുതിക്കൂട്ടി തകർക്കാനുള്ള നടപടികളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ആംനസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ റിപ്പോർട്ടിൽ ആരോപിക്കുന്നു.
ആംനസ്റ്റിയുടെ കണ്ടെത്തലുകൾ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കണം. ഇത് വംശഹത്യയാണ്. ഇത് ഇപ്പോൾ അവസാനിപ്പിക്കണം എന്നും സംഘടനയുടെ സെക്രട്ടറി ജനറൽ ആഗ്നസ് കലമാർഡ് റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബർ ഏഴാം തീയതി ഹമാസ്, ഇസ്രയേലിന് നേർക്ക് നടത്തിയ ആക്രണമാണ് നിലവിലെ രക്തച്ചൊരിച്ചിലിലേക്ക് വഴിതെളിച്ചത്.
ഇസ്രയേലിന്റെ യു.എസ്. ഉൾപ്പെടെയുള്ള സഖ്യകക്ഷികളും ഈ വംശഹത്യയിൽ പങ്കാളികളാണെന്നും ഇസ്രയേലിന് ആയുധങ്ങൾ വിതരണം നിർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആംനസ്റ്റിയുടെ ആരോപണത്തെ ഇസ്രയേൽ നിരാകരിച്ചു. റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും കള്ളങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇസ്രയേലിന്റെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഹമാസിന്റെ ആക്രണമാണ് യുദ്ധത്തിന് വഴിവെച്ചതെന്ന് പറഞ്ഞ ഇസ്രയേൽ, അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നും വ്യക്തമാക്കി.