
മോസ്കോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയിൽ എത്തി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം റഷ്യയിൽ എത്തിച്ചേർന്നത്. പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി ചർച്ച നടത്തും. കൂടാതെ റഷ്യൻ നിർമ്മിത സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് തുഷിൽന്റെ കമ്മീഷനിങ് ചടങ്ങിൽ പങ്കെടുക്കുകയും, ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി ചർച്ച നടത്തുകയും ചെയ്യും.
റഷ്യൻ അംബാസഡർ വിനയ് കുമാറും റഷ്യൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്‌സാണ്ടർ ഫോമിനും ചേർന്നാണ് രാജ്‌നാഥ് സിംഗിനെ സ്വീകരിച്ചത്. റഷ്യൻ നിർമ്മിത ഐഎൻഎസ് തുഷിലിന്റെ കമ്മീഷനിംഗ് ഇന്ന് കലിനിൻഗ്രാന്റിലെ യന്ത്ര ഷിപ്പ്യാർഡിൽ നടക്കും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ചടങ്ങിൽ രാജ്‌നാഥ് സിംഗിനെ അനുഗമിക്കും.
സൈനിക, വ്യാവസായിക സഹകരണം ഉൾപ്പെടെ പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രാജ്‌നാഥ് സിംഗും ബെലോസോവും അവലോകനം ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നിലവിലുള്ള പ്രതിരോധ പദ്ധതികൾ അവലോകനം ചെയ്യുന്നതിനു പുറമേ, ലോകത്തിലെ ഏറ്റവും നൂതനമായി കണക്കാക്കപ്പെടുന്ന റഷ്യൻ എസ്-400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റത്തിൻ്റെ ശേഷിക്കുന്ന രണ്ട് യൂണിറ്റുകളെക്കുറിച്ചുള്ള ചർച്ചകൾക്കാകും ഊന്നൽ നൽകുക. 2018 ൽ ഇന്ത്യയും റഷ്യയും 5.43 ബില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചതോടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ അഞ്ച് യൂണിറ്റുകൾ ഇന്ത്യ കരസ്ഥമാക്കിയിരുന്നു.