
ചിയാൻ വിക്രം നായകനായി ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രമാണ് തങ്കലാൻ. ആഗോളതലത്തിൽ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ വിക്രം ചിത്രം ഒടിടിയിലും പ്രദർശനത്തിന് എത്തിയിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഒടിടി റിലീസ് വൈകുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ദീപാവലിക്കായിരിക്കും തങ്കലാൻ ഒടിടിയിൽ റിലീസെന്ന് ചിത്രത്തിന്റെ നിർമാതാവ് വ്യക്തമാക്കിയെങ്കിലും അതും നടന്നില്ല. എന്തായാലും തങ്കലാൻ പ്രഖ്യാപനം ഒന്നുമില്ലാതെ ഒടിടിയിൽ റിലീസായത് പ്രേക്ഷകരെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചിരിക്കുകയാണ്.
പാ രഞ്ജിത്ത് സംവിധാനം നിർവഹിച്ച ചിത്രത്തിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം എ കിഷോർ നിർവഹിച്ചിരുന്നു. എസ് എസ് മൂർത്തിയാണ് കല. തിരക്കഥയും എഴുതിയത് പാ രഞ്ജിത്താണ്. പശുപതി, ഹരികൃഷ്ണൻ, കൃഷ് ഹാസൻ തുടങ്ങിയവർക്ക് പുറമേ സമ്പത്ത് റാമും തങ്കലാൻ സിനിമയിൽ ഉണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
തങ്കലാന്റെ യഥാർഥ ദൈർഘ്യത്തെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയതും ശ്രദ്ധയാകർഷിച്ചിരുന്നു. 3.10 മണിക്കൂറായിരുന്നു ദൈർഘ്യമുണ്ടായിരുന്നത്. എന്നാൽ കോമേഴ്സ്യൽ പ്രേക്ഷകർക്കായി തങ്ങൾ ചിത്രത്തിന്റെ ദൈർഘ്യം കുറച്ചു എന്നാണ് വെളിപ്പെടുത്തിയിരുന്നത്. മൂന്നു മുതൽ ഒരു മിനിറ്റ് വരെയാക്കി ഞങ്ങൾ തങ്കലാനിൽ നിർണായകമായ ആരന്റെ കഥ കുറച്ചുവെന്ന് പാ രഞ്ജിത്ത് വെളിപ്പെടുത്തുന്നു. ലൈവ് റെക്കോർഡിംഗിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നാൽ മിക്സിംഗിൽ പ്രശ്നമുണ്ടായിരുന്നു. എന്നാൽ അത് റിലീസ് പ്രതികരണത്തിന് ശേഷം പരിഹരിച്ചുവെന്നുമാണ് പാ രഞ്ജിത് വ്യക്തമാക്കിയത്.