
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതോട് കൂടി കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ നാളെ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബുധനാഴ്ചയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്കടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേത്തുടർന്ന് തമിഴ്നാട് തീരദേശ മേഖലയിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഡിസംബർ 13-വരെ മയിലാടുംതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കൂടല്ലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാഞ്ചീപുരം, തിരുള്ളൂർ, ചെങ്കൽപേട്ട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഡിസംബർ 12-ന് തമിഴ്നാട്ടിലെ 23 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, നാമക്കൽ, ദിണ്ടുക്കൽ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുംതുരൈ, അരിയലൂർ, കള്ളക്കുറിച്ചി, കടലൂർ, വിഴുപ്പുറം, ചെങ്കൽപട്ട്, കാഞ്ചിപുരം, ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിലും കാരൈക്കാൽ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ട്. 13-ന് നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗർ, തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഫിൻഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നാശം വിതച്ചിരുന്നു.