
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തിൽ ഏഴു പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നതായാണ് വിവരം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച ഏഴു പേരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. തേനി സ്വദേശി സുരുളി (50), ഇദ്ദേഹത്തിൻറെ ഭാര്യ സുബ്ബലക്ഷ്മി (45), മാരിയമ്മാൾ (50) , മാരിയമ്മാളിൻറെ മകൻ മണി മുരുഗൻ (28), രാജശേഖർ (35) എന്നിവരാണ് മരിച്ച അഞ്ചുപേർ. മൂന്നു വയസുകാരനടക്കം മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 50ൽ അധികം ആളുകൾക്ക് പൊള്ളലേറ്റതായാണ് വിവരം. പൊള്ളലേറ്റ് നിരവധി പേർ ഗുരുതരാവസ്ഥയിൽ ഉള്ളതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. മന്ത്രി ഐ പെരിയസാമി സംഭവ സ്ഥലത്തെത്തിയിരുന്നു. അതേസമയം, ലിഫ്റ്റിൽ കുടുങ്ങിയ ആറുപേരെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
100ലധികം രോഗികൾക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോൾ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആശുപത്രിയിലുണ്ടായിരുന്നവരെ രോഗികളെ മുഴുവൻ രാത്രി 11.30ഓടെ പുറത്തെത്തിച്ചു. 50ലധികം ആംബുലൻസുകളാണ് ആശുപത്രിയിലെത്തിച്ചത്. ആംബുലൻസുകളിലായി രോഗികളെ മുഴുവൻ രാത്രി വൈകി മറ്റു ആശുപത്രികളിലേക്ക് മാറ്റി.
നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. താഴത്തെ നിലയിൽ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു. മരിച്ച ഏഴുപേരിൽ മൂന്നു പേർ സ്ത്രീകളാണ്. രാത്രി 11.30ഓടെ ആശുപത്രിയിൽ കുടുങ്ങിയ എല്ലാ രോഗികളെയും പുറത്തെത്തിച്ചെന്ന് എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ പൊള്ളലേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.. 28 പേർക്കാണ് പൊള്ളലേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.