
കൊച്ചി: സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻബെഞ്ചിന്റേതാണ് നിർദേശം.
മാവേലിക്കര കുടുംബ കോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിവാഹമോചനം നേടിയ യുവതി തന്റെ കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടപ്പോൾ യുവതി ധരിച്ച വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളെ കൊണ്ടുപോവാനുള്ള അവകാശം കുടുംബ കോടതി നിഷേധിക്കുകയായിരുന്നു. തുടർന്നായിരുന്നു യുവതി മാവേലിക്കര കുടുംബകോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പോസ്റ്റ് ചെയ്തു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് യുവതിക്ക് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചിരുന്നത്. എന്നാൽ ഏതുതരം വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറൽ പൊലീസിങ്ങിന് വിധേയമാക്കേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിധിന്യായങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കി.
വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആഘോഷിച്ചതിനെയും മാവേലിക്കര കുടുംബ കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹ മോചനം നേടുന്നവർ സങ്കടപ്പെട്ട് കഴിയണമെന്ന കോടതിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.