‌സിറിയയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ; അഞ്ചുമണിക്കൂറിനിടെ നടന്നത് അറുപത് ആക്രമണങ്ങൾ

  • world
  • December 16, 2024

ഡമാസ്‌കസ്: വിമതവിപ്ലവത്തിനും ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെ സിറിയയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. രാജ്യത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് ഇസ്രയേൽ നടപടികൾ വ്യാപിപ്പിച്ചു. സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ ‘സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്’ പറഞ്ഞു.

സിറിയയില്‍ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇനി ഇസ്രയേലിനുമുന്നില്‍ കാരണങ്ങളൊന്നുമില്ലെന്ന് വിമതവിപ്ലവത്തിന് നേതൃത്വം നല്‍കിയ ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതാവ് അബു മുഹമ്മദ് അല്‍ ജൊലാനി പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധസേനയുടെ ആക്രമണങ്ങള്‍ പരിധിവിട്ടു. വര്‍ഷങ്ങളോളംനീണ്ട യുദ്ധത്താലും സംഘര്‍ഷങ്ങളാലും തളര്‍ന്ന സിറിയയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നും ജൊലാനി വ്യക്തമാക്കി.

സിറിയയെ നശിപ്പിക്കുന്ന സംഘര്‍ഷങ്ങളല്ല, രാജ്യത്തിന്റെ പുനര്‍നിര്‍മാണമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവകാശപ്പെട്ടു. സിറിയയെ ആക്രമണത്തിനുള്ള വേദിയാക്കിയത് ഇറാനാണെന്നും അതിന് അന്ത്യംകുറിക്കാന്‍ വിപ്ലവത്തിലൂടെ സാധിച്ചെന്നും അവരുമായി ശത്രുതയില്ലെന്നും ജൊലാനി പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് സാധാരണജനങ്ങളെ ആക്രമിച്ച റഷ്യന്‍സൈന്യത്തെ ജൊലാനി കടന്നാക്രമിച്ചെങ്കിലും പൊതുതാത്പര്യം കണക്കിലെടുത്ത് റഷ്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാവുന്നതാണെന്നും പറഞ്ഞു.

അതിനിടെ, അസദിന്റെ ശക്തികേന്ദ്രങ്ങളില്‍ ശനിയാഴ്ച വിമതര്‍ക്കുനേരേയുണ്ടായ ഒളിയാക്രമണത്തില്‍ നാലുപേര്‍ മരിച്ചു. മെഡിറ്ററേനിയന്‍ തീരനഗരങ്ങളായ ലടാകിയ, ടാര്‍ട്ടസ്, ബജ്ലഹ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. തുര്‍ക്കി അനുകൂല സുന്നിസംഘടനായ ഫയ്‌ലാഖ് അല്‍ ഷാമിലെ അംഗങ്ങളാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് 11 ദിവസത്തെ വിപ്ലവത്തിനൊടുവില്‍ എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള വിമതസഖ്യം അസദ് ഭരണകൂടത്തെ അട്ടിമറിച്ച് തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചത്.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *