
കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളൻതണ്ണിക്കടുത്താണ് സംഭവം. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എൽദോസ് (45) ആണ് കൊല്ലപ്പെട്ടത്. എൽദോസിനെ റോഡിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എൽദോസിനെ ആക്രമിച്ചത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്‌റ്റേഷന് അരകിലോമീറ്റർ അകലെയാണ് സംഭവം.
തിങ്കളാഴ്ച രാത്രി 8.45-നും ഒമ്പതുമണിക്കും ഇടയിക്കാണ് സംഭവം. എൽദോസിന് പിന്നാലെ വന്നിരുന്നയാൾ പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്. സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് വേണ്ടരീതിയിൽ നടപടികൾ എടുത്തില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ജില്ലാ കളക്ടർ എത്താതെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ.
തുടർന്ന് കളക്ടർ സംഭവസ്ഥലത്തെത്തുകയും നാട്ടുകാരുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ചർച്ചയിൽ കളക്ടർ നൽകിയ ഉറപ്പുകളെത്തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ തയ്യാറായി. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്.
ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് കളക്ടർ പറഞ്ഞു. നാട്ടുകാരുടെ ആവശ്യങ്ങളിൽ വിശദമായി ഓരോകാര്യവും ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിലെ തീരുമാനങ്ങൾ അറിയിച്ച ശേഷം മൃതദേഹം എടുക്കാനുള്ള അനുവാദം നൽകണമെന്ന് കളക്ടർ നാട്ടുകാരോട് കൈക്കൂപ്പി അപേക്ഷിച്ചു.
10 ലക്ഷം രൂപ അടിയന്തര ധനസഹായം ഉടൻ തന്നെ മരിച്ച എൽദോസിന്റെ കുടുംബത്തിന് കൈമാറും. ഡി.എഫ്.ഒ. ചെക്ക് ഒപ്പിട്ടു നൽകിയിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.
എട്ട് കിലോമീറ്റർ ട്രെഞ്ചിങ്ങ് ജോലി ചൊവ്വാഴ്ച തുടങ്ങും. സോളാർ വേലി സ്ഥാപിക്കാനുള്ള ജോലി 21-ന് പുനരാരംഭിക്കും. സോളാർ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലി ഉടനെ ആരംഭിക്കും. അഞ്ചുദിവസത്തിനുള്ളിൽ വഴി വിളക്ക് പുനഃസ്ഥാപിക്കും. 27-ന് കളക്ടർ നേരിട്ട് വന്ന് അവലോകനം നടത്തും. ആർ.ആർ.ടിക്ക് വാഹനസൗകര്യം ഉറപ്പാക്കും. വാഹനത്തിനായി എം.എൽ.എ. ഫണ്ട് അനുവദിക്കും. അതുവരെ വാടകയ്‌ക്കെടുക്കും എന്നീ കാര്യങ്ങളിലാണ് ചർച്ചയിൽ തീരുമാനമായത്.