

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളിൽ എത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം വീണ്ടും ഉയരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് അല്ലെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് വ്യക്തമാക്കി. മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളിൽ നിന്നുള്ള പുകയിൽ നിന്ന് ആണെന്നാണ് റിപ്പോർട്ട്. 4.44% മാത്രമാണ് കാർഷിക അവശിഷ്ടങ്ങളിൽ നിന്നും ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്.
അതിനിടെ വായു മലിനീകരണത്തിൽ പ്രതിഷേധത്തിൻറെ ഭാഗമായി യമുന നദിയിൽ മുങ്ങിയ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യമുനയിൽ മുങ്ങിയതിന് പിന്നാലെ ത്വക്ക് രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2025-ഓടെ യമുന ശുചീകരിക്കുമെന്ന കെജ്‌രിവാളിൻറെ വാഗ്‌ദാനം പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു വീരേന്ദ്ര സച്ദേവ് യമുനയിൽ മുങ്ങിയത്.