
ജറുസലം: ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല. ഷാരോൺ മേഖലയിലെ അറബ് നഗരമായ ടിറയില്ലാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ലബനനിൽ നിന്നാണ് മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കി മൂന്നു റോക്കറ്റുകൾ വന്ന് പതിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിൽ കെട്ടിടം ഭാഗികമായി തകർന്നിട്ടുണ്ട്.
ലബനനിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളിൽ ചിലത് പ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തുവെങ്കിലും മൂന്ന് റോക്കറ്റുകൾ ജനവാസമേഖയിൽ പതിക്കുകയായിരുന്നു. ടെൽ അവീവിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ വടക്കുകിഴക്കായി വെസ്റ്റ് ബാങ്ക് അതിർത്തിയിലാണ് അറബ് നഗരമായ ടിറ.
ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലിൽ 63 പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ലബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ വടക്കൻ ഇസ്രയേലിലെ മെതുലയിൽ നാല് കർഷകർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബറിൽ ഇസ്രയേലിനെതിരെ നടന്ന ഹമാസ് ആക്രമണത്തിൽ 1,206 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 43,259 പലസ്തീനികളും കൊല്ലപ്പെട്ടു.