

വലെൻസിയ: അഞ്ചു നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ. സ്പെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരമായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലുംപ്പെട്ട് 158 പേർക്ക് ജീവൻ നഷ്ടമായി. ദുരന്തത്തിൽ നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വെള്ളപൊക്കത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങൾ വീണ്ടും പഴയരീതിയിലെത്താൻ മാസങ്ങൾ എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. സുനാമി കണക്കെയായിരുന്നു വെള്ളം കുതിച്ചുവന്നതെന്നാണ് റിപ്പോർട്ടുകൾ. റോഡുകളിലെ കാറുകൾ ഒന്നിനു മുകളിൽ ഒന്നായി കുമിഞ്ഞുകൂടി. വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാതെ വരികയും ചെയ്തു. ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് പ്രാദേശിക അധികാരികൾ വെളിപ്പെടുത്തിയിട്ടില്ല. അന്തിമ മരണസംഖ്യ ഇതിലും വലുതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് പറഞ്ഞു.
മനുഷ്യനാൽ സൃഷ്ടിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം തീവ്രമായ കാലാവസ്ഥാ സംഭവങ്ങളെ കൂടുതൽ പതിവുള്ളതും വിനാശകരവുമാക്കുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
2021-ൽ ജർമനിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 185 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനുമുൻപ് 1970-ൽ 209 പേർ റൊമേനിയയിലും 1967-ൽ 500 പേർ പോർച്ചുഗലിലും വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞു. ഇവയാണ് യൂറോപ്പ് ഇതിനുമുൻപ് സാക്ഷ്യംവഹിച്ച വലിയ പ്രകൃതി ദുരന്തങ്ങൾ.
എട്ട് പേരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച രക്ഷാസംഘം കണ്ടെത്തിയതായി മേയർ മരിയ ജോസ് കാറ്റാല മാധ്യമപ്രവർത്തകരോട് പറഞ്ഞു. വലൻസിയ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗാരേജിൽ കുടുങ്ങിയ ഒരു ലോക്കൽ പോലീസുകാരനും ഇതിലുൾപ്പെടുന്നു. അതേസമയം മാഡ്രിഡിലെ കേന്ദ്ര ഭരണകൂടം പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകാനും രക്ഷാപ്രവർത്തകരെ അയക്കാനും വളരെ സാവധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.