
കൊച്ചി: വിചാരണക്കോടതികൾക്ക് ഉത്തരവുകൾ പിൻവലിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇളവുനൽകി പുറപ്പെടുവിച്ച ഉത്തരവാണ് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി പിൻവലിച്ചത്. ഇതിനെതിരേ നൽകിയ ഹർജിയിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്.
മയക്കുമരുന്ന് കേസിൽ പ്രതിയായ എറണാകുളം സ്വദേശി വി.എസ്. ഫർഹാന് ജാമ്യം അനുവദിച്ച ഉത്തരവിൽ പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. പിന്നീട് ഇത് വിട്ടുകിട്ടുന്നതിനായി വിചാരണക്കോടതിയിൽ അപേക്ഷനൽകി. വിചാരണക്കോടതി പാസ്പോർട്ട് വിട്ടുനൽകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, തെറ്റുപറ്റിയെന്ന് മനസ്സിലായതോടെ ഉത്തരവ് പിൻവലിച്ചു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവുനൽകാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു. ഇത്തരത്തിൽ ഇളവുനൽകാൻ ഹൈക്കോടതിക്കേ കഴിയൂ. പാസ്പോർട്ട് വിട്ടുനൽകാൻ ഉത്തരവിട്ടതും ആ ഉത്തരവ് പിൻവലിച്ച നടപടിയും തെറ്റായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉത്തരവിൽ മാറ്റംവരുത്താൻ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂവെന്നും കോടതി പറഞ്ഞു. അതേസമയം, മഞ്ചേരി കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.