
മുംബൈ: കനത്ത ഇടിവ് നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 800 പോയിന്റ് താഴ്ന്നു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24100 എന്ന സൈക്കോളജിക്കൽ നിലവാരത്തിനേക്കാൾ താഴെയാണ് നിഫ്റ്റി.
വിൽപ്പന സമ്മർദ്ദമാണ് വിപണിയുടെ ഇടിവിന് കാരണം.റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, സിപ്ല ഓഹരികൾ നേട്ടം ഉണ്ടാക്കി.
മുൻപത്തെ ആഴ്ചകളെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച ഓഹരി വിപണി 321 പോയിന്റിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഒക്ടോബറിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത് 94,000 കോടിയുടെ ഓഹരികളാണ്. പുറത്തേയ്ക്കുള്ള ഒഴുക്കിൽ ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മോശം മാസമായിരുന്നു ഒക്ടോബർ.
ചൈനീസ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ചൈനീസ് സർക്കാർ സ്വീകരിച്ച ഉത്തേജക നടപടികളിൽ പ്രതീക്ഷയർപ്പിച്ച് വിദേശ നിക്ഷേപകർ അവിടേയ്ക്ക് പോയതാണ് ഇന്ത്യൻ ഓഹരിവിപണിയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.