
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. ഇതിനിടെ മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) എൻഡിഎയും വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്.
കോൺഗ്രസിലെ വിമതരുമായി സംസാരിച്ച് പ്രശ്‌നങ്ങൾ തീർത്തെന്നും പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മഹാവികാസ് അഘാഡിയിലെ പന്ത്രണ്ടോളം വിമതർ പിൻമാറിയെന്നും അദ്ദേഹം അറിയിച്ചു.
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിവിട്ട്, വഞ്ചിത് ബഹുജൻ അഘാഡിയിൽ ചേർന്ന് മത്സരിക്കാൻ ശ്രമിച്ച അനീസ് അഹമ്മദ് കോൺഗ്രസിൽ തിരിച്ചെത്തി. നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ 2 മിനിറ്റ് വൈകിപ്പോയതിനാൽ അദ്ദേഹത്തിന് പത്രിക നൽകാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായ അനീസ് അഹമ്മദ് നാഗ്പുർ മേഖലയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് പുനഃപ്രവേശം.
വിമതശല്യം പരിഹരിക്കാൻ ദേശീയ നേതാക്കളെയടക്കം ഉൾപ്പെടുത്തി ഊർജിതമായ പ്രശ്നപരിഹാര നടപടികളിലായിരുന്നു എൻഡിഎ നേതൃത്വവും. പ്രധാനമന്ത്രി നരേന്ദ്രമോദി പതിനൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുപതും റാലികളിൽ പങ്കെടുക്കുമെന്ന് എൻഡിഎ നേതാക്കൾ അറിയിച്ചു.