
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്. സൽമാന് ജീവൻ നഷ്ടമാകാതിരിക്കാൻ ഒന്നുകിൽ മാപ്പ് പറയണം അല്ലെങ്കിൽ അഞ്ചുകോടിരൂപ നൽകണം എന്നാണ് സന്ദേശത്തിൽ പറയുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രാഫിക് കൺട്രോൾ റൂമിലേക്ക് എത്തിയ സന്ദേശം പറയുന്നത് ഇങ്ങനെയാണ്- ‘ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനാണ് സംസാരിക്കുന്നത്. ജീവനോടെ ഇരിക്കാൻ സൽമാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഞങ്ങളുടെ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം. അല്ലെങ്കിൽ അഞ്ചുകോടി രൂപ നൽകണം. അയാൾ അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അയാളെ കൊലപ്പെടുത്തും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്.’ എന്നാണ് സന്ദേശം. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു പൊലീസിന് സന്ദേശം ലഭിച്ചത്.
വധഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈയടുത്ത ദിവസങ്ങളിൽ സൽമാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്. ഒക്ടോബർ മുപ്പതിനും മുംബൈ ട്രാഫിക് കൺട്രോളിന് സൽമാനെതിരേ വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. രണ്ടുകോടി രൂപയാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്.