
ന്യൂഡൽഹി: പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ സ്വത്തുകളും സർക്കാരുകൾക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതി. സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴുപേർ നിലപാടെടുത്തു. രണ്ടുപേർ ഭിന്നവിധിയെഴുതി. അന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കൾ ജനനന്മയ്ക്കായി ഏറ്റെടുക്കാമെന്ന വിധി പുറപ്പെടുവിച്ചത്.
വിധി നിലനിൽക്കുന്നത് സ്വകാര്യ വ്യക്തികൾക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ തുടർച്ചായായാണ് ഇന്നത്തെ വിധി. എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി. അതേസമയം, ചില സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
ചീഫ് ജസ്റ്റിസ് അടക്കം എട്ട് ജഡ്ജിമാരുടെ നിരീക്ഷണത്തിന് വിപരീതമായ വിധിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന പ്രസ്താവിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും ബി.വി. നാഗരത്‌നയ്ക്കും പുറമേ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാംശു ദൂലിയ, ജെ.ബി. പാർദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ.