
ശ്രീനഗർ: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനർ പ്രദർശിപ്പിച്ചതിന് പിന്നാലെ ജമ്മു കാശ്മീർ നിയമസഭയിൽ വാക്കേറ്റവും കൈയ്യാങ്കളിയും. ജയിലിൽ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയർ റാഷിദിന്റെ സഹോദരൻ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനർ പ്രദർശിപ്പിച്ചത്. പിന്നാലെയാണ് സഭയിൽ സംഘർഷം ആരംഭിച്ചത്.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം. ഇതിനെ തുടർന്ന് എംഎൽഎമാർ നടുത്തളത്തിലിറങ്ങി. സംഘർഷാവസ്ഥയെ തുടർന്ന് സ്പീക്കർ സമ്മേളനം താൽകാലികമായി നിർത്തിവെച്ചു.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് ഭരണഘടനാപരമായ സംവിധാനം രൂപവത്കരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ച പാസ്സാക്കിയിരുന്നു. സമ്മേളനം ആരംഭിച്ചയുടനെ ഇതിനെച്ചൊല്ലി ബിജെപി അംഗങ്ങൾ നിയമസഭയിൽ ബഹളമുണ്ടാക്കി.
ബി.ജെ.പി എം.എൽ.എയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ പ്രമേയത്തിന്മേൽ സംസാരിച്ചുകൊണ്ടിരിക്കെ, ലാംഗേറ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവാമി ഇത്തേഹാദ് പാർട്ടി എം.എൽ.എ ആയ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് ബാനർ പ്രദർശിപ്പിക്കുകയായിരുന്നു. ഇതുകണ്ട ബിജെപി അംഗങ്ങൾ ബാനർ തട്ടിയെടുക്കുകയും ചുരുട്ടിയെറിയുകയും ചെയ്തു.