
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തർപ്രദേശിനെതിരെ കേരളം നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. ആദ്യ ഇന്നിങ്‌സിൽ
ഉത്തർപ്രദേശിനെ 162 റൺസിൽ ഒതുക്കി നിർത്തിയ കേരളം. രണ്ടാംദിവസം കളിയാരംഭിച്ചപ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ യു.പി സ്‌കോർ ഇതിനകം മറികടന്നു. ആദ്യദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലായിരുന്നു കളി അവസാനിപ്പിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബിയും(40) അക്ഷയ് ചന്ദ്രനുമാണ്(20) ക്രീസിലുള്ളത്.
ഓപ്പണർമാരായ വത്സൽ ഗോവിന്ദ് 23 റൺസും രോഹൻ കുന്നുമൽ 28 റൺസും നേടി. ബാബ അപരാജിത് 32 റൺസിന് പുറത്തായി. 14 റൺസ് മാത്രമേ ആദിത്യ സർവാതെയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ.
ഉത്തർപ്രദേശിനുവേണ്ടി ആഖ്വിബ് ഖാനും ശിവം ശർമയും രണ്ടുവിക്കറ്റുവീതം വീഴ്ത്തി. 60.2 ഓവറിലാണ് ഉത്തർപ്രദേശ് 162 റൺസിന് ആൾഔട്ടായത്.
നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഉത്തർപ്രദേശിനെ ബാറ്റിങ്ങിന് അയച്ചു. ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു ബോളർമാരുടെ പ്രകടനം. ജലജ് സക്‌സേന അഞ്ചുവിക്കറ്റും ബേസിൽ തമ്പി രണ്ടുവിക്കറ്റും സർവാതെ, ആസിഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
അതേസമയം ജലജ് സക്‌സേനയുടെ പേരിൽ രഞ്ജി ട്രോഫിയിലെ അപൂർവ റെക്കോർഡ്. രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും നേടുന്ന ആദ്യ താരമായിരിക്കുകയാണ് കേരള താരം ജലജ് സക്‌സേന. ഉത്തർപ്രദേശിനെതിരായ മത്സരത്തിൽ മൂന്നാം വിക്കറ്റ് നേടിയതോടെയാണ് സക്‌സേന ഈ നേട്ടം സ്വന്തമാക്കിയത്.
162 റൺസിന് യു.പി. ഓൾ ഔട്ടായ ആദ്യ ഇന്നിങ്‌സിൽ ആകെ അഞ്ചു വിക്കറ്റുകളാണ് ജലജ് സക്‌സേന നേടിയത്. ആര്യൻ, ജുയാൽ, മാധവ് കൗശിക്, നിതീഷ് റാണ, സിദ്ധാർഥ് യാദവ്, പിയൂഷ് ചൗള എന്നിവരെയാണ് സക്‌സേന പുറത്താക്കിയത്. ഇതിൽ നിതീഷ് റാണയുടെ വിക്കറ്റാണ് റെക്കോഡിൽ എത്തിച്ചത്.