
ന്യൂഡൽഹി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സിനിമാഭിനയത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം.
മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ മോദിയും അമിത് ഷായും നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിപ്പിച്ച മണ്ഡലത്തിൽ ശ്രദ്ധിക്കാനും മന്ത്രി ഓഫീസിൽ സജീവമാകാനും കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം താടി ഒഴിവാക്കിയുള്ള ചിത്രം താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിനായി വച്ച താടിയാണ് താരം ഒഴിവാക്കിയത്. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടൻതന്നെ പറഞ്ഞിരുന്നു. താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന് അദ്ദേഹം കുറിച്ചു.
കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസ്സമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന.
സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങൾ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബർ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാൾ. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവർഷത്തെ പെരുന്നാൾ ദിനങ്ങളിൽ ചിത്രീകരിച്ചിരുന്നു.
ഇറ്റലിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തിൽ അംഗമാണ് സുരേഷ് ഗോപി. തിരിച്ചെത്തിയാലുടൻ പാർലമെന്റ് സമ്മേളനം തുടങ്ങും. സമ്മേളനം ഡിസംബർ പകുതിയോടെയേ അവസാനിക്കൂ. അതിനാൽ, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവർഷംകൂടി കാത്തിരിക്കണം എന്നതാണ് സ്ഥിതി. ഇതും താടി ഉപേക്ഷിക്കാൻ കാരണമായെന്ന് പറയുന്നു.