
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് നവംബർ 10 ന് വിരമിക്കും. രണ്ട് വർഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ. ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. സുപ്രീംകോടതിയുടെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡോ. ഡിവൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിലെ ഒന്നാം നമ്പർ കോടതി മുറിയിൽ ഇന്ന് അവസാന പ്രവർത്തി ദിവസം.
ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡി വൈ ചന്ദ്രചൂഡിന്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവർഗ്ഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറൽ ബോണ്ട് കേസ് തുടങ്ങിയ നിരവധി പ്രമുഖ വിധിന്യായങ്ങൾ ഡിവൈ ചന്ദ്രചൂഡിന്റേതായുണ്ട്.
കൊവിഡ് കാലത്ത് വാക്സിൻ സൗജന്യമാക്കാനായി കേന്ദ്ര സർക്കാരിനെ മുൾമുനയിൽ നിർത്തിയ പരാമർശങ്ങളും പ്രധാനമാണ്. ഡിവൈ ചന്ദ്രചൂഡിന്റെ പിതാവ് വൈ വി ചന്ദ്രചൂഡും സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു. ഡിവൈ ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ അൻപത്തി ഒന്നാമത് ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സുപ്രധാനമായ നാല് കേസുകളിലാണ് ഡി വൈ ചന്ദ്രചൂഡ് അവസാനമായി വിധി പറയുക. അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി, 2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ടിന്‌റെ സാധുത, സമ്പത്ത് പുനർവിതരണ പ്രശ്‌നം, ജെറ്റ് എയർവെയ്‌സിന്‌റെ ഉടമസ്ഥത സംബന്ധിച്ച് തർക്കം എന്നിവയാണ് അദ്ദേഹത്തിന്‌റെ നേതൃത്വത്തിലുള്ള ബെഞ്ചുകൾ അവസാന ദിവസം വിധി പറയാൻ പോകുന്ന കേസുകൾ.
1959 നവംബർ 11-ന് ബോംബെയിലാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ജനിച്ചത്. ഡൽഹി സെയ്ന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഡൽഹി സർവകലാശാലയിൽനിന്ന് എൽ.എൽ.ബി.യും ഹാർവാർഡിൽ നിന്ന് എൽഎൽ.എമ്മും ഡോക്ടറേറ്റുമെടുത്തു.
1998-ൽ ബോംബെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകപദവിയിലെത്തിയ ചന്ദ്രചൂഡ്, 2000 മാർച്ച് 29-നാണ് അവിടെ ജഡ്ജിയാകുന്നത്. 2013 ഒക്ടോബർ 31 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2016 മേയ് 13-ന് സുപ്രീംകോടതിയിലെത്തി.