
കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്. റിവിഷൻ ഹർജിയിൽ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള എതിർ കക്ഷികൾ ഇന്ന് മറുപടി നൽകിയേക്കും. വിടുതൽ ഹർജി അംഗീകരിച്ച കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിന് നിലവിൽ ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്. പ്രതിപ്പട്ടികയിൽ നിന്ന് കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവരെ ഒഴിവാക്കിയ ഉത്തരവ് മതിയായ കാരണങ്ങളില്ലാതെ ആണെന്നാണ് സർക്കാരിന്റെ വാദം.
സമയ പരിധി കഴിഞ്ഞ് കുറ്റം ചുമത്താൻ കോടതിക്ക് നിയമപരമായി അധികാരമില്ലെന്നും കെ സുരേന്ദ്രനെതിരെ ദളിത് പീഡനക്കുറ്റം ചുമത്താൻ തെളിവുകളുണ്ടെന്നും, അനുചിതവും നടപടിക്രമങ്ങൾക്ക് വിരുദ്ധവുമാണ് വിചാരണക്കോടതിയുടെ നടപടിയെന്നുമാണ് സർക്കാർ നൽകിയ റിവിഷൻ ഹർജിയിലെ വാദം. കൂടാതെ സുപ്രിംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണ് വിചാരണക്കോടതിയുടെ ഉത്തരവ്. വിടുതൽ ഹർജിയിൽ വിചാരണക്കോടതി നടത്തിയത് വിചാരണയ്ക്ക് സമമായ നടപടിക്രമങ്ങളാണ്. ഇതും നിയമ വിരുദ്ധമാണ്. കെ സുരേന്ദ്രനെതിരെ പ്രൊസിക്യൂഷൻ നൽകിയ തെളിവുകൾ കോടതി പരിഗണിച്ചില്ല. സാക്ഷിമൊഴികൾ വിലയിരുത്തുന്നതിലും വിചാരണക്കോടതിക്ക് പിഴവ് പറ്റി. സമയപരിധി കഴിഞ്ഞ് കുറ്റം ചുമത്താനാവില്ലെന്ന വ്യവസ്ഥ കോഴക്കുറ്റത്തിൽ ബാധകമല്ലെന്നും ഹർജിയിൽ പറയുന്നു.