
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം സർവകാല റെക്കോർഡ് താഴ്ചയിൽ തുടരുന്നു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.40 രൂപയായാണ് താഴ്ന്നത്. മൂല്യത്തിൽ ഒരു പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞത്.
ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഡോളർ ശക്തിയാർജിക്കുന്നതും രൂപയെ ബാധിച്ച മറ്റൊരു ഘടകമാണ്. രൂപയെ പിടിച്ചുനിർത്താൻ ഡോളർ വിറ്റഴിക്കുന്നത് റിസർവ് ബാങ്ക് തുടരുകയാണ്. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ബാധിച്ചിട്ടുണ്ട്. 70400 കോടി ഡോളർ എന്ന സർവകാല റെക്കോർഡ് ഉയരത്തിൽ നിന്ന് 68200 കോടി ഡോളറായാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം താഴ്ന്നത്.
അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബിഎസ്ഇ സെൻസെക്‌സും എൻഎസ്ഇ നിഫ്റ്റിയും മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. സെൻസെക്‌സ് 500ലധികം പോയിന്റ് ഇടിഞ്ഞ് 78200 പോയിന്റിൽ താഴെ എത്തി. നിഫ്റ്റി 23,700 എന്ന സൈക്കോളജിക്കൽ ലെവലിനും താഴെയാണ്.
രാജ്യത്ത് പണപ്പെരുപ്പനിരക്ക് വർധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. പണപ്പെരുപ്പനിരക്ക് 14 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്. 6.21 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയർന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ്, ടാറ്റ മോട്ടേഴ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.