
ടെൽ അവീവ്: ഇസ്രയേലിൽ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുല്ല. തലസ്ഥാന നഗരമായ ടെൽ അവീവിലെ ഇസ്രയേലിന്റെ സൈനിക ആസ്ഥാനത്തെയും പ്രതിരോധ മന്ത്രാലയത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.
അതേസമയം ഹിസ്ബുല്ലയുടെ വാദങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. രണ്ട് ഡ്രോണുകളും 40 പ്രൊജക്ടൈലുകളും നേരിട്ടതായി ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഹൈഫ നഗരത്തിലേക്കും ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഇസ്രയേൽ വ്യോമാക്രമണത്തിൽ ബുധനാഴ്ച ഗസയിൽ 46 പേരും ലെബനനിൽ 33 പേരും കൊല്ലപ്പെട്ടു. വടക്കൻ ഗസയിലെ ബൈത് ഹനൂനിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. മുവാസിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.
വടക്കൻ ഗസയിലെ ജബലിയയിൽ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ചിട്ടുണ്ട്. ഇസ്രയേൽ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇവിടെ ജനവാസം ഇല്ലാതാക്കാനുള്ള നീക്കമാണെന്ന ആശങ്കയിലാണ് പലസ്തീനുകാർ. വീടുകളിൽ നിന്നും ഷെൽട്ടറുകളിൽ നിന്നും ആളുകളെ സൈന്യം പുറത്താക്കുകയാണ്.
ലെബനനിൽ ബെയ്‌റൂട്ടിന് സമീപം അപ്പാർട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. മധ്യ ലബനനിൽ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.