
ബെയ്റൂട്ട്: ലബനനിലെ കിഴക്കൻ ബാൽബെക്ക് മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് സ്ത്രീകളുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലബനനിലെ പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. ഡിഫൻസ് കേന്ദ്രത്തിലെ 8 ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ വീണ്ടെടുക്കുകയും രക്ഷാപ്രവർത്തനം തുടരുകയും ചെയ്യുന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ പാർപ്പിടസമുച്ചയങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു. ഡമാസ്കസിലെ മസാഹിലും ഖുദസയിലുമാണ് ആക്രമണം നടന്നത്. പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസ യുദ്ധം ആരംഭിച്ചശേഷം സിറിയയിലെ ഹിസ്ബുല്ല താവളങ്ങളിൽ ഇസ്രയേൽ പലവട്ടം ആക്രമണം നടത്തിയിരുന്നു.