
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടിയുടെ പരാതിയിൽ അന്വേഷണം നടത്തിയത്. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആകും കുറ്റപത്രം നൽകുക. സ്ത്രീത്വത്തെ അപമാനിച്ചതിനു ആണ് രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്നോ തിങ്കളാഴ്ചയോ കുറ്റപത്രം നൽകുമെന്നാണ് വിവരം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ ആണ് താൻ നേരിട്ട ദുരനുഭവം ബംഗാളി നടി തുറന്നു പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2009ൽ പാലേരിമാണിക്യം സിനിമയുടെ ഒഡിഷന് വേണ്ടി കൊച്ചിയിൽ എത്തിയപ്പോൾ കലൂരിലെ ഫ്ളാറ്റിൽ വെച്ചു രഞ്ജിത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നായിരുന്നു നടിയുടെ പരാതി. തുടർന്നു രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വെക്കേണ്ടിവന്നു. കേസിൽ നടി കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു.